ഇന്ത്യ - അമേരിക്ക തീരുവ പ്രശ്നത്തിൽ ഇടപെട്ട് നെതന്യാഹു

ഇന്ത്യ - അമേരിക്ക തീരുവ പ്രശ്നത്തിൽ ഇടപെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തീരുവ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. നെതന്യാഹു ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നെതന്യാഹു ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്റലിജൻസ്, ഭീകരതയെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നെതന്യാഹു ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി.സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ തീരുവ 50 ശതമാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വർധിപ്പിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. ഇതിനു പിന്നാലെയാണ് തീരുവ പ്രശ്നം പരിഹരിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവന.











